Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 21, 2026 💬0 Comments

അദൃശ്യവേട്ട Part 4

👁️ Loading views...
മഴ ചാറിത്തുടങ്ങിയിരുന്നു. സെമിത്തേരിയിലെ പായൽ പിടിച്ച ആ കല്ലറയ്ക്ക് മുന്നിൽ ഹരിദാസ് തറഞ്ഞുനിന്നു. 

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് മരിച്ച ഒരു കുട്ടി എങ്ങനെ കൊലപാതകിയാകും? 

അതോ ഇമ്മാനുവേൽ അന്ന് മരിച്ചിരുന്നില്ലേ?

ഹരിദാസ് ആ പഴയ കാവൽക്കാരന്റെ നേർക്ക് തിരിഞ്ഞു. 
"ഈ കുട്ടി എങ്ങനെയാ മരിച്ചത്?"

ചുമച്ചുകൊണ്ട് ആ വൃദ്ധൻ പറഞ്ഞു, 
"അതൊരു വലിയ സങ്കടമാ സാർ. ആ അനാഥാലയത്തിന് തീപിടിച്ച രാത്രിയിൽ, അകത്ത് പെട്ടുപോയതാ ഈ കൊച്ചുമോൻ. വെന്തുരുകി കരിഞ്ഞൊരു കോലമായിട്ടാ പുറത്തെടുത്തത്. മുഖം പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല..."

ഹരിദാസിന്റെ തലച്ചോറ് അതിവേഗം പ്രവർത്തിച്ചു. മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം! 

അങ്ങനെയെങ്കിൽ അന്ന് മരിച്ചത് ഇമ്മാനുവേൽ ആയിരിക്കില്ലേ? 

മറ്റാരെയെങ്കിലും കൊന്ന് ഇമ്മാനുവേലിന്റെ പേരിൽ കുഴിച്ചുമൂടിയതാണോ? അങ്ങനെയും ആയിക്കൂടെ...!!! 

ആ സംശയം ഹരിദാസിന്റെ യുക്തിക്ക് കൂടുതൽ കരുത്തേകി.

അയാൾ ഉടൻ തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് അനാഥാലയത്തിന്റെ ആ പഴയ ഫയൽ മുഴുവനായി പരിശോധിക്കാൻ കോൺസ്റ്റബിളിന് നിർദ്ദേശം നൽകി. 

കുറച്ച് മിനിറ്റുകൾക്കകം മറുപടി വന്നു.

"സാർ, ആ ബോർഡിൽ തോമസ് കുരുവിളയെയും രാമചന്ദ്രൻ മാസ്റ്ററെയും കൂടാതെ മൂന്നാമത് ഒരാൾ കൂടി ഉണ്ടായിരുന്നു. ഡോക്ടർ വർഗീസ്! അന്ന് ആ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയതും അദ്ദേഹമാണ്. പുള്ളി ഇപ്പോൾ ടൗണിലെ സഞ്ജീവനി ആശുപത്രിയിലെ ചീഫ് ഡോക്ടറാണ്."

കൊലയാളി ഫോണിൽ പറഞ്ഞ ആ 

'മൂന്നാമത്തെ ഇര' 

ഡോക്ടർ വർഗീസ് ആണെന്ന് ഹരിദാസിന് ഉറപ്പായി. 

സമയം കളയാതെ അയാൾ ജീപ്പിൽ സഞ്ജീവനി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.

 മഴയുടെ ശക്തി കൂടിവന്നു. ഇടിമിന്നലുകൾ ആകാശത്തെ കീറിമുറിച്ചു.

ആശുപത്രിയുടെ ഗേറ്റിൽ ജീപ്പ് നിർത്തിയതും, ആ കെട്ടിടത്തിലെ ലൈറ്റുകൾ ഒന്നടങ്കം അണഞ്ഞു. 

കനത്ത ഇരുട്ട് ആശുപത്രിയെ വിഴുങ്ങി. ജനറേറ്റർ പ്രവർത്തിക്കുന്നില്ല. 

രോഗികളുടെയും നഴ്സുമാരുടെയും പരിഭ്രാന്തി നിറഞ്ഞ ശബ്ദങ്ങൾ കേൾക്കാം.

ഹരിദാസ് തന്റെ കയ്യിലുള്ള വലിയ ടോർച്ച് ഓൺ ചെയ്ത് ഡോക്ടർ വർഗീസിന്റെ ക്യാബിൻ ലക്ഷ്യമാക്കി പടവുകൾ ഓടിക്കയറി. 

രണ്ടാം നിലയിലെ ഇരുണ്ട ഇടനാഴിയുടെ അറ്റത്താണ് ക്യാബിൻ. 

അവിടെയെത്തിയ ഹരിദാസ് കണ്ടത് ക്യാബിന്റെ വാതിൽ പകുതി തുറന്നുകിടക്കുന്നതാണ്.
അയാൾ തോക്കെടുത്ത് സേഫ്റ്റി ലോക്ക് മാറ്റി, ടോർച്ചിന്റെ വെളിച്ചത്തിൽ പതുക്കെ അകത്തേക്ക് കയറി.

ക്യാബിനകത്ത് ഭയാനകമായ നിശബ്ദതയായിരുന്നു. ജനലിലൂടെ അടിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ, 

തന്റെ കറങ്ങുന്ന കസേരയിൽ പുറംതിരിഞ്ഞിരിക്കുന്ന ഒരാളെ ഹരിദാസ് കണ്ടു.

"ഡോക്ടർ..." ഹരിദാസ് വിളിച്ചു. മറുപടിയില്ല.

ഹരിദാസ് പതുക്കെ ആ കസേര തനിക്ക് നേരെ തിരിച്ചു. ടോർച്ചിന്റെ വെളിച്ചം ഡോക്ടറുടെ മുഖത്തേക്ക് വീണതും ഹരിദാസ് അറിയാതെ രണ്ടടി പിന്നോട്ട് മാറിപ്പോയി.

രാമചന്ദ്രൻ മാസ്റ്ററുടെ അതേ അവസ്ഥ! ഡോക്ടർ വർഗീസ് മരിച്ചിരിക്കുന്നു. ഭയം കൊണ്ട് വിറങ്ങലിച്ച മുഖം, തുറിച്ചുനിൽക്കുന്ന കണ്ണുകൾ. ഒരു തുള്ളി ചോരയോ, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമോ അവിടെയുമില്ല.

 മരണത്തെ മുഖാമുഖം കണ്ടതിന്റെ പരമാവധി ഭയം ആ മുഖത്ത് തറഞ്ഞുനിൽപ്പുണ്ടായിരുന്നു.
ഡോക്ടറുടെ വലംകൈ മുറുകെ ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. വിറയ്ക്കുന്ന കൈകളോടെ ഹരിദാസ് ആ വിരലുകൾ തുറന്നു. 

ചോര പുരണ്ട മറ്റൊരു കുറിപ്പ്:

"പ്രതികാരം എന്റേതാകുന്നു; ഞാൻ പകരം വീട്ടും എന്ന് കർത്താവ് അരുളിച്ചെയ്യുന്നു."*
(റോമർ 12:19)

ഹരിദാസ് ആ കുറിപ്പിലേക്ക് നോക്കി നിൽക്കുമ്പോൾ, ക്യാബിനിലെ താപനില പെട്ടെന്ന് കുറയുന്നതുപോലെ അയാൾക്ക് തോന്നി.

അയാളുടെ ശ്വാസം വായുവിൽ പുകപോലെ കാണാറായി. പെട്ടെന്ന് ഹരിദാസിന്റെ കയ്യിലിരുന്ന ടോർച്ച് മിന്നിമിന്നി അണഞ്ഞു.

കനത്ത ഇരുട്ട്!
അപ്പോൾ ആ ഇരുണ്ട ക്യാബിന്റെ ഏതോ ഒരു മൂലയിൽ നിന്നും, ഒരു കൊച്ചുകുട്ടിയുടെ അടക്കിപ്പിടിച്ച ചിരി ഹരിദാസ് കേട്ടു.

ആരും കാണാതെ, വാതിലുകൾ തുറക്കാതെ ഒരു രൂപം തനിക്കൊപ്പം ഈ മുറിയിലുണ്ടെന്ന തിരിച്ചറിവിൽ ഹരിദാസിന്റെ രക്തം മരവിച്ചു.

പെട്ടെന്ന് അയാളുടെ കഴുത്തിന് പിന്നിലൂടെ ഒരു തണുത്ത ശ്വാസം ഇഴഞ്ഞുപോയി. ഇരുമ്പിൽ ഉരയുന്നതുപോലുള്ള ആ പഴയ ശബ്ദം അയാളുടെ കാതുകളിൽ മന്ത്രിച്ചു:

"മൂന്ന് പേർ പോയി ഹരിദാസ്... ഇനി ബാക്കിയുള്ളത് ആ പഴയ രഹസ്യമാണ്..."