Pathira Story

പാതിരാ സ്റ്റോറി

✨ രഹസ്യങ്ങളുടെയും horror കഥകളുടെയും ലോകം
👻 ഹോറർ കഥകൾ 🕵️ ക്രൈം ത്രില്ലർ കഥകൾ ⚔️ പ്രതികാര കഥകൾ ✍️ അനുഭവങ്ങൾ
✍️ Shadow Writter 📅 June 14, 2026 💬0 Comments

കണക്ക് തീർപ്പ് Part 1

👁️ Loading views...
വേമ്പനാടിൻ്റെ തീരത്തെ ആ കൊച്ചു ഗ്രാമത്തിൽ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന ആ ഓലപ്പുരയിലായിരുന്നു ബാബുവിൻ്റെയും കുടുംബത്തിൻ്റെയും താമസം. 

ചുറ്റും കാടുപിടിച്ചു കിടക്കുന്ന ആ ചെറിയ പറമ്പും വീടും കണ്ടാൽ ആരും പറയില്ല, പത്ത് വർഷങ്ങൾക്ക് മുൻപ് വരെ ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയായിരുന്നു ബാബുവെന്ന്. 

സ്വന്തമായി ഒരു ചിട്ടി കമ്പനിയും ഏക്കർ കണക്കിന് വസ്തുവകകളും അവർക്കുണ്ടായിരുന്നു. 

എന്നാൽ സ്വന്തം ചോരയായ, അനിയൻ രാജുവിൻ്റെ രൂപത്തിൽ വന്ന കൊടിയ ചതി ബാബുവിനെ ഒരു രാത്രികൊണ്ട് തെരുവിലിറക്കി.

 ചിട്ടി കമ്പനിയുടെ നടത്തിപ്പിലെ വിടവുകൾ മുതലെടുത്ത്, വ്യാജരേഖകൾ ചമച്ച് രാജു എല്ലാം തൻ്റെ പേരിലാക്കി. 

ഒടുവിൽ ബാബുവിന് ബാക്കിയായത് കടക്കാരും, രാജുവിൻ്റെ പരിഹാസവും മാത്രം.

ബാബുവിൻ്റെ ഭാര്യ ഗീതയും മകൾ അനിതയും ആ പഴയ പ്രതാപത്തിൻ്റെ ഓർമ്മകൾ മറന്ന് ഇന്ന് കൂലി  പണിക്ക് പോയാണ് ആ വീടിൻ്റെ അടുപ്പ് പുകയ്ക്കുന്നത്.

 ഇതിനെല്ലാം പുറമെ, കുറച്ചു നാളുകൾക്ക് മുൻപ് നടന്ന ഒരു സംഭവം ആ കുടുംബത്തിൻ്റെ, പ്രത്യേകിച്ച് ബാബുവിൻ്റെ മൂത്ത മകൻ അജയിൻ്റെ മനസ്സിൽ ഇപ്പോഴും നീറുന്ന ഒരു കനലായി കിടപ്പുണ്ട്.


പെട്ടെന്നൊരു ദിവസം ഗീതയ്ക്ക് കടുത്ത നെഞ്ചുവേദന വന്ന ഒരു രാത്രി. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം വിളിക്കാൻ പോലും കയ്യിൽ കാശില്ലാതെ ബാബു പകച്ചുപോയി. 

ഗതികെട്ടപ്പോൾ, തൻ്റെ അഭിമാനം മാറ്റിവെച്ച് ബാബു ആ ഇരുട്ടിൽ രാജുവിൻ്റെ ആഡംബര വീട്ടിലേക്ക് ഓടി. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറിയ ബാബുവിനെക്കണ്ട് വരാന്തയിൽ മദ്യപിച്ചിരിക്കുകയായിരുന്ന രാജു പുച്ഛത്തോടെ ചിരിച്ചു.

"എന്താടാ... പാതിരാത്രിക്ക് ഇങ്ങോട്ട് കെട്ടിയെടുത്തത്?" 

രാജുവിൻ്റെ ശബ്ദം ആ മുറ്റത്ത് മുഴങ്ങി.

"രാജൂ... ഗീതയ്ക്ക് തീരെ വയ്യ... ആശുപത്രിയിൽ കൊണ്ടുപോകാൻ എൻ്റെ കയ്യിൽ ഒരു പൈസ പോലുമില്ല. നീ എന്തെങ്കിലും ഒന്ന് സഹായിക്കണം..."

 കണ്ണീരോടെ ബാബു കൈകൂപ്പി.

അത് കേട്ട രാജു അട്ടഹസിച്ചു.
 "നിന്നെ തെരുവിലിറക്കിയത് ഞാനാണെന്ന് ഈ നാട്ടുകാർക്ക് മുഴുവനറിയാം. എന്നിട്ടും നിനക്ക് നാണമില്ലേടാ എൻ്റെ പടിപ്പുരയിൽ വന്ന് ഭിക്ഷ യാചിക്കാൻ? നിൻ്റെ ഭാര്യ ചത്താലും എനിക്കെന്താ? ഇറങ്ങിപ്പോടാ എൻ്റെ മുറ്റത്ത് നിന്ന്!"

സഹായം യാചിച്ചു വന്ന സ്വന്തം ജ്യേഷ്ഠനെ, രാജു സെക്യൂരിറ്റിക്കാരെ വിട്ട് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടു. 

അന്ന് ആട്ടിയോടിക്കപ്പെട്ട അച്ഛൻ്റെയും, വേദന കടിച്ചമർത്തി കിടന്ന അമ്മയുടെയും കണ്ണുനീർ അജയിൻ്റെ ഹൃദയത്തിലാണ് വീണത്.